ജാതിയമായി അധിക്ഷേപിച്ച കേസ്; അറസ്റ്റ് ചെയ്യരുത്, സാബു ജേക്കബിൻറെ ഹർജി നാളേക്ക് മാറ്റി

പി.വി.ശ്രീനിജനെതിരായ ജാതി അധിക്ഷേപ കേസിൽ 20-20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്ന സാബു ജേക്കബിൻറെ ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ നേരത്തേ പിൻമാറിയിരുന്നു.

ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ  കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻറെ മൊഴി പൊലീസ്  രേഖപെടുത്തിയിരുന്നു. പുത്തൻകുരിശ് ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുത്തത്. കൂടുതൽ സാക്ഷികളെ എംഎൽഎ നിർദേശിച്ചതായും ഇവരിൽ  നിന്നും മൊഴി എടുത്ത ശേഷമാകും പ്രതികളുടെ ചോദ്യം ചെയ്യലെന്നും പോലീസ് വ്യക്തമാക്കി.എംഎൽഎയുടെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ,പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ്  പോലീസ് കേസെടുത്തത്. 

ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷക ദിനത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎ യെ  ജാതിയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ കേസിൽ ആകെ ആറ് പ്രതികൾ ആണ് ഉള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *