ഗവർണറുടെ മാനസിക നില പരിശോധിക്കണം, പദവിയുടെ മാന്യത കളഞ്ഞുകുളിച്ചു: കെ മുരളീധരൻ

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്തും വിളിച്ചു പറയാവുന്ന നിലയിൽ ഗവർണർ എത്തി. പദവിയുടെ  മാന്യത കളഞ്ഞു കുളിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിപ്പിടി വിദ്യ കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറക്കി വിടുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. മാധ്യമങ്ങളെ വിലക്കുന്നതിനോട് യുഡിഎഫിന് യോജിപ്പില്ല. ആര്യ രാജേന്ദ്രൻ രാജി വക്കണം. അഹംഭാവത്തിന് കയ്യും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്. കത്ത് യഥാർത്ഥത്തിൽ ഉള്ളതാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല. തിരുവനന്തപുരം മേയർ രാജി വക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സാമാന്യ മര്യാദ പാലിക്കാത്ത ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് കോഴിക്കോട് എംപി എംകെ രാഘവനും ആവശ്യപ്പെട്ടു. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിന് ഭരിക്കാൻ അവകാശമുണ്ട്. എന്തും പറയും എന്നതാണ് ഗവർണ്ണറുടെ നിലപാട്. അത് നല്ലതല്ല. ഇത്തരം നിലപാട് തുടർന്നാൽ ആരും ബഹുമാനിക്കില്ല.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അധികാരത്തിന് വേണ്ടി അനേകം പാർട്ടികളിൽ ചേക്കേറിയ വ്യക്തിയാണെന്ന് മുൻ എംഎൽഎ പ്രദീപ് കുമാർ വിമർശിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രവർത്തനമാണ് ഗവർണ്ണർ നടത്തുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *