കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്റെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിന്റെ സന്ദര്‍ശനം.
മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നത്. താൻ ഒറ്റയ്ക്കാണ് വന്നതെന്നും സരിൻ പറഞ്ഞു. കോൺഗ്രസിനകത്തെ പ്രശ്നങ്ങളുമായി സന്ദർശനത്തെ കൂട്ടി വായിക്കരുത്.കോൺഗ്രസിനകത്ത് ഇനി കോൺഗ്രസ് അവശേഷിക്കില്ല. യഥാർത്ഥ കോൺഗ്രസ് പുറത്തായിരിക്കും എന്ന് ചിത്രം കൃത്യമായി ആളുകളിലേക്ക് എത്തും.
സിപിഎം തുറക്കുന്ന കട സ്നേഹത്തിന്റേതാണ്. ഈ തെരഞ്ഞെടുപ്പിലൂടെ അത് തെളിയിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ അടക്കമുള്ള കോൺഗ്രസുകാർ പറഞ്ഞതൊന്നും അല്ല ജനങ്ങളുടെ രാഷ്ട്രീയം. വിദ്വേഷത്തിന്റെ കട തുറക്കാൻ സിപിഎമ്മിന് കഴിയില്ല. അതിന് കഴിയുന്നവരാണ് കോൺഗ്രസുകാരൻ എന്ന് പാലക്കാട് ജനത തെളിവോടുകൂടി മനസ്സിലാക്കിയിട്ടുണ്ടെന്നും സരിന് പറഞ്ഞു.