കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവം; സിഐടിയു നേതാവ് കോടതിയിൽ നേരിട്ട് ഹാജരായി

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ സിഐടിയു നേതാവ് അജയൻ ഹൈക്കോടതിയിൽ ഹാജരായി. ക്രിമിനൽ കേസ് ഉള്ളതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടർന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവിൽ നിന്നും മർദ്ദനമേറ്റത്.

രണ്ട് മാസം മുന്‍പാണ്, കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടർന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനമേറ്റത്. ബസുടമ രാജ്മോഹനെയാണ് സിഐടിയു നേതാവ് മർദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പൊലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.

ബസിനോട് ചേർത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോൾ ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലുകയായിരുന്നു. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല. പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *