കൊച്ചിയിൽ എത്തിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; കാറ്ററിംഗ് സ്ഥാപനം പൂട്ടിച്ച് നഗരസഭ , ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് നിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയുമായി ന​ഗരസഭ. ഭക്ഷണം തയ്യാറാക്കി നൽകിയ ലില്ലീസ് കിച്ചൺ എന്ന കേറ്ററിം​ഗ് സ്ഥാപനം ന​ഗരസഭ അടപ്പിച്ചു. എംഎം റോഡിലാണ് ഈ സ്ഥാനപനം പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അനുമതി ഇല്ലാതെ ഭക്ഷണവിതരണം നടത്തിയ ബോട്ടിനെതിരെയും നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാറ്ററിങ് സ്ഥാപന ഉടമയ്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായത്.

104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് ഇന്നലെ ചികിത്സയില്‍ പ്രവേശിച്ചത്. മറൈൻ ഡ്രൈവിലെ മരിയ ടൂർസിന്റെ ബോട്ടിൽ നിന്നുമുള്ള ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ഇവർക്കെതിരെ സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *