‘കെ സുധാകരന്‍റെ നേതൃത്വത്തിൽ മികച്ച വിജയം നേടി’; സംസ്ഥാന കോണ്‍‌ഗ്രസിൽ നേതൃമാറ്റം വേണ്ടെന്ന് ശശി തരൂർ;

സംസ്ഥാന കോണ്‍‌ഗ്രസിൽ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരന്‍റെ നേതൃത്വത്തിൽ മികച്ച വിജയം നേടി. ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്‍റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പ്രതികരിച്ചു. 

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്ന് തരൂർ പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണം എന്നാണ് ഉദയ്പൂർ പ്രഖ്യാപനം. പിന്നോക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണം. കഴി‍ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്  സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. പക്ഷേ ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായത്. യുവാക്കൾക്ക്  അവസരം നൽകണം. നല്ല മാറ്റം വരുമെന്ന് തരൂർ പറഞ്ഞു. 

എന്ത് അടിസ്ഥാനത്തിലാണ് വാർഡ് വിഭജന തീരുമാനമെന്ന് വ്യക്തമല്ലെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അസന്തുഷ്ടരാണ്.  രാഷ്ട്രീയ കാരണങ്ങൾ ഉണ്ടോ എന്ന് സംശയമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വാർഡ് വിഭജനമെന്ന് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. 

കെപിസിസി പുനഃസംഘടനയിൽ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിൽ സമൂലമാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരനെ മാറ്റാനുള്ള എംപിമാരുടെ അടക്കം നീക്കങ്ങൾക്കൊപ്പമായിരുന്നു വി ഡി സതീശൻ. ഇപ്പോൾ പക്ഷെ സ്വന്തം നിലക്കുള്ള ശ്രമത്തിനില്ല, ദില്ലി തീരുമാനിക്കട്ടെയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട്. കണ്ണൂരിലെ സുധാകരന്‍റെ ജയവും ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടി മുന്നേറ്റവും അധ്യക്ഷന്‍റെ കരുത്ത് കൂടി. 

മാറ്റിയാൽ സുധാകരൻ എന്തും ചെയ്യുമെന്ന പ്രതിസന്ധിയും പാർട്ടിക്ക് മുന്നിലുണ്ട്. ഇതിനെല്ലാമപ്പുറത്തെ പ്രധാന പ്രശ്നം സുധാകരൻ മാറിയാൽ പകരം ആരെന്ന ചോദ്യമാണ്. സാമുദായിക സമവാക്യം പാലിച്ചൊരു സർവ്വസമ്മതന്‍റെ പേര് ഇതുവരെ ഒരു ചേരിക്കും മുന്നോട്ട് വെക്കാനില്ല. പ്രസിഡന്‍റ് മാറുന്ന പ്രശ്നമില്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ നിലപാട്. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിക്കുള്ള നീക്കത്തിലാണ് കെ സുധാകരൻ. 10 ഡിസിസി അധ്യക്ഷന്മാരെയെങ്കിലും ഉടൻ മാറ്റാനാണ് ശ്രമം. no need of leadership change in kpcc

Leave a Reply

Your email address will not be published. Required fields are marked *