‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്നു’; മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ലീഗ്

പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന ആരോപണവുമായി മുസ്ലിം ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത്‌ ജപ്തി ചെയ്തത് സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.

മലപ്പുറത്ത്‌ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് മെമ്പർ സിടി അഷ്‌റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി സർക്കാരിന്റെ ബോധപൂർവമായ നടപടി ആണെന്നാണ് ലീഗ് ആരോപണം.

നിയമനടപടി സ്വീകരിക്കാനും നിയമസഭയിൽ ഉൾപ്പെടെ ഉന്നയിക്കാനുമാണ് മുസ്ലിം ലീഗിന്‍റെ നീക്കം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എടരിക്കോടിന് പുറമെ അങ്ങാടിപ്പുറത്തും രണ്ടു വീടുകളിൽ പേരിലെയും സർവേ നമ്പറിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *