തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്. തുഷാർ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് നോട്ടീസ് കൈമാറി. ഇത് രണ്ടാം തവണയാണ് തെലങ്കാന പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തുന്നത്. തുഷാർ വെള്ളാപ്പള്ളിയോട് ചൊവ്വയോ ബുധനോ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് തെലങ്കാന പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആലപ്പുഴ: തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്കിയിരിക്കുന്നത്.
ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്‍റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് നോട്ടീസ് നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിഭാഷകനായ സിനില് മുണ്ടപ്പള്ളിയാണ് നോട്ടീസ് കൈപ്പറ്റിയത്. കഴിഞ്ഞ 25 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് തുഷാര്‍ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെലങ്കാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണം എന്നുമായിരുന്നു തുഷാറിന്‍റെ ആവശ്യം. അന്വേഷണവുമായി സഹകരിക്കണം എന്ന വ്യവസ്ഥയില്‍ തുഷാറിന്‍റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് തെലങ്കാന പൊലീസ് നോട്ടീസ് നല്കിയിരിക്കുന്നത്.