ഐസ്‌ക്രീം കഴിച്ച് 12കാരൻ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി മരിച്ച സംഭവത്തിലാണ് പിതാവിന്റെ സഹോദരി താഹിറയെ പോലീസ് അറസ്റ് ചെയ്തത്. ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാൽ കുട്ടി മാത്രമാണ് ഈ ഐസ്ക്രീം കഴിച്ചത്. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദ് താഹിറയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

മരണത്തിൽ ദുരൂഹത തോന്നിയതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു. ഞായറാഴ്ച ഐസ്‌ക്രീം കഴിച്ച കുട്ടിക്ക് പിന്നീട് ഛർദിയുണ്ടാവുകയും അവശനിലയിൽ ആവുകയുമായിരുന്നു. പിറ്റേന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അഹമ്മദ് ഹസൻ റിഫായി മരിച്ചത്. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. 

കുട്ടി കഴിച്ച ഐസ്‌ക്രീം അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് വാങ്ങിയതെന്നറിഞ്ഞ് ആ കട താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ് പി.ആർ.ഹരിപ്രസാദ്, പൊലീസ് ഇൻസ്പെക്ടർ കെ.സി.സുബാഷ് ബാബു, എസ്ഐ വി.അനീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *