എഡിഎം നവീൻ ബാബു കേസ്: ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ ഉത്തരവ് 

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്താതെ പ്രത്യേക അന്വേഷണ സംഘം. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും തീരുമാനമായില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകൻ ജോൺ റാൽഫ് കോടതിയിൽ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പി പി ദിവ്യയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ യാത്രയയപ്പ് നടന്ന ഒക്ടോബർ 14 ന്, പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്ത് കണ്ണൂർ വിജിലൻസ് ഓഫീസിലേക്ക് പോകുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഉച്ചക്ക് 1.40നാണ് വിജിലൻസ് ഓഫീസിൽ നിന്ന് പ്രശാന്ത് തിരിച്ചിറങ്ങുന്നത്.

യാത്രയയപ്പ് യോഗത്തിൽ ദിവ്യ ആരോപണം ഉന്നയിക്കും മുൻപ് കൈക്കൂലി വിഷയത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭാഗവും ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് തലശ്ശേരി ജില്ലാ കോടതി ഉത്തരവ് പറയുക. 9 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 

Leave a Reply

Your email address will not be published. Required fields are marked *