എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എംബിരാജേഷിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടുവെന്നും പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ തനിക്കുവേണ്ടി സംവാദത്തിൽ പങ്കെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ബ്രൂവെറി വിഷയത്തിലെ ഏകപക്ഷീയ തീരുമാനം അഴിമതിയാണ്. സിപിഎം നടത്തുന്നത് കൊള്ളയാണ് സിപിഐയുടെ നിലപാട് പോലും കണക്കിലെടുക്കുന്നില്ലെന്നും സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് സിപിഎമ്മിന്റെ ധാർഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു.
കൊക്കക്കോള പൂട്ടിച്ചവർ മദ്യ കമ്പനിയെ കൊണ്ടുവരാനുള്ള ആവേശം കാണിക്കുന്നത് ജനങ്ങൾക്ക് മനസ്സിലാകും. പാലക്കാട് കൃഷിക്ക് പോലും വെള്ളമില്ല കുടിവെള്ളമില്ല ജനങ്ങൾ പ്രയാസപ്പെടുന്ന സ്ഥലത്ത് മദ്യ കമ്പനി കൊണ്ടുവന്നേ മതിയാകു എന്ന വാശി ആർക്കുവേണ്ടിയാണെന്നു ചോദിച്ച ചെന്നിത്തല, ഘടകകക്ഷികൾക്ക് പോലും ഇതിൽ താല്പര്യമില്ലെന്നും പറഞ്ഞു. ഇതിനുപിന്നിലുള്ള അഴിമതിയും കൊള്ളയും പുറത്ത് വന്നേ മതിയാകു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ഒന്നുമല്ല. ഉള്ള വ്യവസായങ്ങൾ തന്നെ പൂട്ടി പോവുകയാണ്. സ്വകാര്യ സംരംഭങ്ങൾക്ക് ആണ് അവസരം നൽകുന്നതെന്നും മലബാർ ഡിസ്റ്റിലറീസിന് പണം കെട്ടിവെച്ച് വെള്ളം കൊടുക്കാൻ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.