ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊന്ന് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു; അറസ്റ്റ്

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വ്യവസായി പിടിയില്‍. ബിസിനസ് തകര്‍ന്ന ഇയാള്‍ നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് വ്യവസായി ഗുര്‍പ്രീത് സിങ്, ഭാര്യ ഖുശ്ദീപ് കൗര്‍ എന്നിവരുള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്‌വീന്ദർ സിങ് സംഘ, ജസ്പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരാണ് കേസിൽ പിടിയിലായ മറ്റ് നാല് പേർ. ഗുര്‍പ്രീതിന്റെ സുഹൃത്ത് സുഖ്ജിത്തിനെയാണ് സംഘം കൊലപ്പെടുത്തിയത്.

ജൂണ്‍ 19 മുതല്‍ സുഖ്ജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തെന്നായിരുന്നു സംശയം. എന്നാൽ ഇതിനിടെയാണ് ഗുര്‍പ്രീത് ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് സുഖ്ജിത്തിന്റെ ഭാര്യ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ ഗുര്‍പ്രീത് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചുപോയതായി കുടുംബം അറിയിച്ചു. ഇതാണ് പോലീസിന് സംശയം തോന്നാന്‍ ഇടയാക്കിയതും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലേക്ക് അന്വേഷണം എത്തിയതും. തുടർന്ന് ഇവരുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

ബിസിനസില്‍ നഷ്ടം സംഭവിച്ചതോടെ ഗുര്‍പ്രീത് പ്രദേശവാസിയായ സുഖ്ജിത്തനെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ സൗഹൃദം സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അദ്ദേഹത്തെ ബോധംകെടുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. പോലീസ് തിരിച്ചറിയാതിരിക്കാൻ ഗുര്‍പ്രീതിന്റെ വസ്ത്രവും സുഖ്ജീത്തിനെ ധരിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെ ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ട്രക്ക് കയറിയിറങ്ങിയ മൃതദേഹം ​ഗുർപ്രീതിന്റെ ഭാര്യ തന്റെ ഭർത്താവിന്റേതാണെന്ന് തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *