സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്.
മഴ കിട്ടുന്നതോടെ താപനിലയിൽ ഈ ദിവസങ്ങളിൽ നേരിയ കുറവുണ്ടായേക്കും. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലായാണ് (41.2 ഡിഗ്രി സെൽഷ്യസ്). ഇന്നലെ തിരുവനന്തപുരത്തും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ നെയ്യാറ്റിൻകരയിൽ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
തൃശ്ശൂര്‍ മറ്റത്തൂര്‍ വെള്ളിക്കുളങ്ങര മേഖലയിൽ ഇന്നലെ വൈകിട്ടുണ്ടായ ഉണ്ടായ മിന്നൽ ചുഴലിയിലും കനത്ത മഴയിലും വന്‍ കൃഷി നാശം ഉണ്ടായി. മേഖലയിലെ ആയിരത്തിലധികം വരുന്ന വാഴകള്‍ കാറ്റില്‍ നശിച്ചു. നിരവധി തെങ്ങുകളും കടപുഴകി വീണു. പ്രദേശത്തെ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ മേൽക്കൂരയും, തൊട്ടടുത്തുള്ള രണ്ടു വീടുകൾക്കും കാറ്റില്‍ കേടുപാടുണ്ടായി.