ഇഡി വേട്ടയാടൽ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം: എം.വി ഗോവിന്ദൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാർട്ടി അംഗങ്ങളെ വേട്ടയാടുന്നത് തുടരുകയാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര ഏജൻസിയായ ഇഡി ശ്രമിക്കുന്നത് പാർട്ടിയിലേക്കെത്താനാണെന്നും സഹകരണമേഖലയെ തകർക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദൻ പ്രതികരിച്ചു. സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷനെ ഇഡി അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ചോദ്യം ചെയ്യലിനുശേഷം അരവിന്ദാക്ഷനെ മൃഗീയമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മൊയ്തീൻ പണം കൊണ്ടുപോകുന്നതു കണ്ടെന്നു പറയണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം പുറത്തു പറഞ്ഞ അരവിന്ദാക്ഷനെ ഇഡി വീണ്ടും വേട്ടയാടുകയാണ്. സഹകരണ മേഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്ര ഏജൻസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. തികച്ചും തെറ്റായ സമീപനമാണിത്” – എം.വി. ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ച സിപിഎം നേതാക്കളെ അനൂകൂലിച്ച് എം.വി. ഗോവിന്ദൻ രംഗത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും നേതാക്കളെയും കള്ളക്കേസിൽ കുടുക്കി തടവിൽ ഇടാനാണു ഇഡി നോക്കുന്നതെന്നു ഗോവിന്ദൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളെ ചേർത്തുള്ള സഹകരണ മേഖല ബിജെപി സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും അതിലേക്കു മൂലധന നിക്ഷേപത്തിനാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *