ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസ്;ബീറ്റ് ഫോറസ്റ്റ് ഓഫിസർ ലെനിൻ അറസ്റ്റിൽ

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫിസറായ തിരുവനന്തപുരം സ്വദേശി വി.സി.ലെനിൻ ആണ് അറസ്റ്റിലായത്. കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി (24) എന്ന ആദിവാസി യുവാവിനെതിരെയായിരുന്നു കേസ്. വകുപ്പു തലത്തിലുള്ള ഉയർച്ചയ്ക്കു വേണ്ടിയാണ് ഇയാൾ കള്ളക്കേസെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി തിരുവനന്തപുരത്തു വച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ലെനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് ലെനിൻ. കേസിലെ ആദ്യ മൂന്നു പ്രതികൾ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണ സംഘം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടന്നത്. ബാക്കിയുള്ള പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഉച്ചയോടെ ലെനിനെ ഇടുക്കിയിലെത്തിക്കും.

2022 സെപ്റ്റംബർ 20ന് ആണ് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ സരുണിനെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു കേസ്. വനം വകുപ്പ് എടുത്ത കേസ് വ്യാജമാണെന്ന് ഉന്നതതല അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് 7 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കള്ളക്കേസെടുത്ത 13 ഉദ്യോഗസ്ഥർക്കെതിരെ സരുൺ പൊലീസിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ, തന്നെ കള്ളക്കേസിൽ കുടുക്കിയ വനപാലകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഓഫിസിനു മുന്നിലെ മരത്തിൽ കയറി സരുൺ സജി ആത്മഹത്യാഭീഷണി മുഴക്കിയത് വാർത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *