ആർ.സിയും ലൈസൻസും ഇനി തപാൽമാർഗം വരില്ല; ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം വീട്ടിലെത്തില്ല. തിരിച്ചറിയൽ രേഖകൾ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അപേക്ഷയോടൊപ്പം വാഹനമുടമകളിൽനിന്ന് 45 രൂപ വീതം തപാൽനിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്‌കാരം. ഏജന്റുമാരുടെ കൈവശം കൊടുക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവയുടെ അച്ചടിയും വിതരണവും നവംബർ മുതൽ നിലച്ചിരിക്കുകയാണ്. അച്ചടിയുടെ ചുമതലയുള്ള കരാർ കമ്പനിക്ക് എട്ടു കോടിയിലേറെ രൂപ കുടിശ്ശികയായതിനെത്തുടർന്നാണിത്.

അച്ചടി തുടങ്ങിയാൽ രേഖകൾ പെട്ടെന്നുതന്നെ വാഹനമുടമകൾക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, വാഹനമുടമകൾക്കിതു തലവേദനയാകും. തപാലിനത്തിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല. 3.8 ലക്ഷം ആർ.സി.യും 3.5 ലക്ഷം ലൈസൻസുമാണ് വിതരണം ചെയ്യാനുള്ളത്. രേഖകൾ കിട്ടാത്തതിനെത്തുടർന്ന് മാസങ്ങളായി സംസ്ഥാനത്ത് വാഹനക്കൈമാറ്റങ്ങളും ഇടപാടുകളും സ്തംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *