ആശവർക്കർമാരുടെ സമരത്തെ ഏറെ ഗൗരവത്തോടുകൂടിയാണ് സർക്കാർ സമീപിച്ചെതെന്നും. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. ആശാവർക്കർമാർ തൊഴിൽ മന്ത്രി എന്ന നിലയിൽ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം ഞാൻ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി 3 തവണ ഈ വിഷയത്തിൽ ആശാവർക്കറുമായി ചർച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം, ആശാ വർക്കർമാരുടെ സമരം ഇന്ന് 58 ദിവസം പിന്നിടുന്നു. ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിൽ മന്ത്രിക്ക് ഇന്നലെ സമരസമിതി 5 നിവേദനങ്ങൾ നൽകിയിരുന്നു. ആവശ്യങ്ങൾ പഠിക്കാനുള്ള കമ്മറ്റി ഒരു മാസത്തിനുള്ളിൽ രൂപീകരിച്ച് റിപ്പോർട്ട് നൽകുമെന്ന് തൊഴിൽ മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ അതിൽ സമരസമിതി ചർച്ച ചെയ്ത് നിലപാട് അറിയിക്കാം എന്നാണ് മറുപടി നൽകിയത്. ഏതായാലും നിലവിൽ സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 12ന് സെക്രട്ടറിയേറ്റിന് മുന്നിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കും.