ആലുവായിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി അസഫാക് ആലത്തിന് പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ.

പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കി. ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണ്. പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.

പ്രതി പരിവര്‍ത്തനത്തിന് വിധേയകനാകുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. പ്രതിയുടെ മാനസിക നില പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ശേഷം നവംബര്‍ 9 വ്യാഴാഴ്ചയാണ് കേസില്‍ ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായിട്ടാണ് ഇത് പരിഗണിക്കുന്നതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി പ്രകാരം ചില റിപ്പോര്‍ട്ടുകള്‍ വാങ്ങിക്കേണ്ടതുണ്ട്. പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച്‌ സ്റ്റേററ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആ റിപ്പോര്‍ട്ട് തയ്യാറാണ്. അതിന് ശേഷം ജയിലില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കണം. കൂടാതെ പ്രൊബേഷണറി ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുതതിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം. കേസില്‍ നവംബര്‍ ഒന്‍പതിനായിരിക്കും ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്‍റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *