ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടം: ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദൻ്റെ സംസ്കാരം ഇന്ന്. പിതാവിൻ്റെ കുടുംബ വീടായ കോട്ടയം മറ്റക്കരയിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം നടക്കും. മന്ത്രി വിഎൻ വാസവൻ അനുശോചനം രേഖപ്പെടുത്താൻ എത്തും. പിതാവ് ബിനുരാജ് അധ്യാപകനും മാതാവ് രഞ്ജിമോൾ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥയുമാണ്. സഹോദരൻ, ദേവദത്തൻ പോണ്ടിച്ചേരിയിൽ MBBS മൂന്നാം വർഷ വിദ്യാർഥിയാണ്.

കോട്ടയം പൂഞ്ഞാർ സ്വദേശി ആയുഷിൻ്റെ സംസ്കാരവും ഇന്ന് നടക്കും. കുടുംബ വീടായ ആലപ്പുഴ കാവാലത്ത് രാവിലെ 10 മണിക്കാണ് സംസ്കാരം. ഏറെ നാളായി ഇൻഡോറിലാണ് കുടുംബം താമസിക്കുന്നത്. പിതാവ് ഷാജി അക്കൗണ്ടൻ്റാണ്. മാതാവ് ഉഷ നഴ്സാണ്. സഹോദരിയും ഇൻഡോറിൽ ജോലി ചെയ്യുകയാണ്.

അതേസമയം, അപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ്റെയും, മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെയും സംസ്കാരം ഇന്നലെ തന്നെ നടത്തിയിരുന്നു. പാലക്കാട് ശേഖരീപുരതായിരുന്നു ശ്രീദീപ് വൽസൻ്റെ സംസ്കാരം നടന്നത്. ശേഖരിപുരത്തെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം മൃതദേഹം പിന്നീട് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. പാലക്കാട് ഭാരത് മാതാ സ്കൂളിലെ അധ്യാപകനായ വത്സന്റെയും അഭിഭാഷകയായ ബിന്ദുവിൻ്റെയും ഏക മകനാണ് ശ്രീദീപ്.

മാട്ടൂൽ വേദാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ മൃതദേഹം ഖബറടക്കിയത്. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ണൂർ മാട്ടൂലിലെ വീട്ടിൽ എത്തിച്ചത്.ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇപി ജയരാജൻ,പി കെ ശ്രീമതി ടീച്ചർ,എം എൽ എ മാരായ കെ വി സുമേഷ്,എം വിജിൻ,സിപിഐ എം സംസ്ഥാന സമിതിയംഗം ടി വി രാജേഷ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *