കേരള വൈദ്യുതി ബോർഡ് ഒപ്പുവെച്ച ദീർഘകാല കരാറുകൾ റദ്ദാക്കിയതിന് പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുതി മന്ത്രി പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുതി വിതരണ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യപടിയായി 2021ൽ കെഎസ്ഇബി അദാനി ഗ്രൂപ്പിന് ലെറ്റർ ഓഫ് അവാർഡ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ വിഷയം 2021ൽ ഉയർത്തിയപ്പോൾ പ്രതിപക്ഷനേതാവ് ഇല്ലാകാര്യങ്ങൾ പറയുന്നുവെന്നല്ലേ മുഖ്യമന്ത്രി അടക്കമുള്ളവർ എടുത്ത നിലപാട്?വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറിൽ ക്രമക്കേടുണ്ടെന്നു വരുത്തിത്തീർക്കാൻ ഈ സർക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നത്. അതേത്തുടർന്നാണ് അത് റദ്ദാക്കിയത്. കരാറിൽ ക്രമക്കേടുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഒന്നാം പിണറായി സർക്കാരിന്റ കാലത്ത് ഈ കരാർ റദ്ദാക്കിയില്ല? എന്തുകൊണ്ട് ഈ കരാറിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
സർക്കാരിന്റെ ഈ ദുരൂഹമായ ‘ചങ്ങാത്ത കോർപറേറ്റ് ‘നടപടികളിലൂടെ കേരളത്തിന്റെ വൈദ്യുതി ബോർഡിനുണ്ടായ 3000 കോടിയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക എന്ന കാര്യത്തിലും കേരളാ സർക്കാർ ജനങ്ങളോട് മറുപടി പറയണം. 2003 വൈദ്യുത ആക്ട് സെഷൻ 108 പ്രകാരം സർക്കാരിനുണ്ടായിരുന്ന നയപരമായ അധികാരം കളഞ്ഞ് കുളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. ദീർഘകാല കരാർ റദ്ദാക്കിയതിന്റെ പിന്നിലെ അഴിമതികളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ സർക്കാർ തയ്യാറുണ്ടോ? ഈ വിഷയത്തിൽ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ് ‘- ചെന്നിത്തല പറഞ്ഞു.