അച്ഛന് കരൾ നൽകാൻ ദേവനന്ദ; 17കാരിയുടെ കരൾദാനത്തിന് അനുമതി

കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂർ കോലഴിയിൽ പി.ജി.പ്രതീഷിന് കരൾ പകുത്ത് നൽകാൻ മകൾ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി നൽകി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റ് കുടുംബാംഗങ്ങളുടെ കരൾ അനുയോജ്യമാകാതെ വരികയും 17 വയസ്സു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നും അവയവം സ്വീകരിക്കാൻ നിയമ തടസമുണ്ടായി. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിലാണ് അനുകൂല വിധിയുണ്ടായത്.

ഹൈക്കോടതി അസാധാരണ സാഹചര്യമാണെന്ന് കണ്ടെത്തിയാണ് തീരുമാനം പുനപരിശോധിക്കാൻ വിദഗ്ധസമിതിയോട് ആവശ്യപ്പെട്ട്. കോടതി നിർദേശപ്രകാരം വിദഗ്ധസമിതിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമടങ്ങുന്ന സംഘം വീണ്ടും പരിശോധനകൾ പൂർത്തിയാക്കി. കരൾ പകുത്തു നൽകുമ്പോഴുള്ള പ്രത്യാഘാതം കുട്ടിയെ ബോധ്യപ്പെടുത്തി. എല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിദഗ്ധ സമിതിയും ദേവന്ദയുടെ പോരാട്ടത്തിന് കീഴടങ്ങിയത്. അച്ഛന്റെ ജീവൻ രക്ഷിക്കാൻ അസാധാരണ മനക്കരുത്ത് കാട്ടിയ കുട്ടിയെ ജസ്റ്റിസ് വിജി അരുൺ അഭിനന്ദിച്ചു. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാൻമാരാണെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *