21 മരണം, 80 ലധികം മനുഷ്യർക്ക് പരിക്ക്; റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ലോകം പ്രതികരിക്കണമെന്ന് സെലൻസ്‌കി

കീവ്: ഞായറാഴ്ച രാവിലെ വടക്കൻ യുക്രൈനിലെ സുമിയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടെന്നും 83 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈൻ പ്രധാനമന്ത്രി വ്‌ലാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. ഈ വർഷം യുക്രൈനിൽ നടന്നതിൽ വെച്ച് മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്.

അധാർമികർക്കു മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും മരിച്ച മനുഷ്യരെയും കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ആക്രമണത്തിൽ കീവിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിൽ മിസൈൽ ആക്രമണം ഉണ്ടായി. ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫാർമസിയാണ് ആക്രമണത്തിൽ പൂർണമായി നശിച്ചത്. യുക്രൈനിലെ തന്നെ ഏറ്റവും വലിയ ഫാർമസികളിലൊന്നാണ് രാജീവ് ഗുപ്തയുടെ കുസും എന്ന സ്ഥാപനം. സ്ഥാപനത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണം മനപ്പൂർവ്വമാണെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം നടപടികൾ മനപ്പൂർവ്വമാണെന്നും സൗഹാർദം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുക എന്നതാണ് മോസ്‌കോയുടെ ലക്ഷ്യം എന്നും ഇന്ത്യയിലെ യുക്രൈൻ എംബസി പ്രതികരിച്ചു.

മിസൈൽ ആക്രമണത്തിൽ മരുന്നു ശേഖരം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച വിവരം എക്‌സിലൂടെ പങ്കുവെച്ചത് യുക്രൈനിലെ ബ്രിട്ടീഷ് അംബാസഡർ മാർട്ടിൻ ഹാരിസ് ആണ്. ‘കീവിലെ പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ വെയർ ഹൗസ് പൂർണമായും നശിച്ചു, യുക്രൈൻ ജനതയ്ക്കുനേരെയുള്ള റഷ്യയുടെ അതിക്രമം തുടരുകയാണ്’ എന്നാണ് മാർട്ടിൻ ഹാരിസ് എക്‌സിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *