ചരിത്രമുറങ്ങുന്ന നിര്‍മിതിയാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായ അമ്മച്ചിക്കൊട്ടാരം. കുട്ടിക്കാനത്തിനു സമീപമാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ചരിത്രമുറങ്ങുന്ന കൊട്ടാരത്തിന് 210 വര്‍ഷം പഴക്കമുണ്ട്. പ്രതാപകാലത്തിന്റെ സ്മരണകളുടെ തലയെടുപ്പില്‍ അമ്മച്ചിക്കൊട്ടാരം സഞ്ചാരികളെ ആകര്‍ഷിച്ചുനില്‍ക്കുന്നു. തിരുവിതാംകൂര്‍ തായ്‌വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. ‘അമ്മച്ചി’ പദവിയാണ് രാജാവിന്റെ പത്‌നിക്കുണ്ടായിരുന്നത്. അങ്ങനെയാണ് രാജാവിന്റെ പത്‌നി താമസിച്ചിരുന്ന കൊട്ടാരത്തിനു അമ്മച്ചിക്കൊട്ടാരം എന്നു പേരു ലഭിച്ചത്. അക്കാലത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ മൂലം രാമവര്‍മയാണ് കൊട്ടാരം പണികഴിപ്പിച്ചത്. 25 ഏക്കര്‍ ചുറ്റളവിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ഭൂതകാലത്തിന്റെ മിടിപ്പുകള്‍ ഇപ്പോഴുമുള്ള അമ്മച്ചിക്കൊട്ടാരം ജീര്‍ണാവസ്ഥയിലാണ്. പായല്‍കേറി ചുമരുകളെല്ലാം നിറം മങ്ങിപ്പോയിരിക്കുന്നു. പടവുകള്‍ പൊളിഞ്ഞുപോയിരിക്കുന്നു. വരാന്ത, മൂന്നു മുറികള്‍, അതിഥികളെ സ്വീകരിക്കുന്നതിനുള്ള രണ്ട് വലിയ ഹാളുകള്‍, കൂടാതെ കുളിമുറി, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവയാണ് കൊട്ടാരത്തിനുള്ളത്. രണ്ട് രഹസ്യപാതകള്‍ കൊട്ടാരത്തിനുണ്ട്. ഒന്ന് കൊട്ടാരത്തിനുള്ളില്‍ സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്നത്. മറ്റൊന്ന് ആക്രമണമോ, മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള തുരങ്കമായി ഉപയോഗിക്കാനായിരുന്നു. തുരങ്കങ്ങളെല്ലാം അടഞ്ഞനിലയിലാണുള്ളത്. ഒരു തുരങ്കം ചെന്നെത്തുന്നത് പീരുമേട് മേജര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണ്.

കേരളീയ വാസ്തുവിദ്യയും വിക്ടോറിയന്‍ രീതികളും സമന്വയിപ്പിച്ച നിര്‍മാണരീതിയാണ് അമ്മച്ചിക്കൊട്ടാരത്തിന്റേത്. ജോ മണ്‍റോ എന്ന സായിപ്പിനായിരുന്നു നിര്‍മാണച്ചുമതല. വിശാലമായ അകത്തളങ്ങളാണ് കൊട്ടാരത്തിനുള്ളത്. മേല്‍ക്കൂരകള്‍ വുഡന്‍ പാനലിങ് ചെയ്തിരിക്കുന്നു. എല്ലാ മുറിയിലും ഫയര്‍ പ്ലേസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്. നടുമുറ്റത്തിനു ചുറ്റുമായി റാണിയുടെയും തോഴിമാരുടെയും മുറികള്‍. ജീര്‍ണാവസ്ഥയിലുള്ള രാജപ്രൗഢി വിളിച്ചോതുന്ന സാധനങ്ങള്‍ കാണാം. ഇറ്റാലിയന്‍ ടൈല്‍സ്, ബ്രിട്ടണില്‍ നിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളെല്ലാമുണ്ട്. പ്രൗഢിയോടെ നിലനിന്നിരുന്ന ആ കൊട്ടാരം ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ്.