എങ്ങനെ നേരിടാം പരീക്ഷാപ്പനി..?

മാതാപിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ് പരീക്ഷാക്കാലത്തു കുട്ടികൾക്കിടയിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ. എപ്പോഴും തലവേദനയായി കാണപ്പെടണമെന്നില്ല. മറിച്ച്, വയറുവേദന, തലകറക്കം, വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായ വിശപ്പ്, ഛർദ്ദി, ബോധക്ഷയം, അമിതമായ വിയർപ്പ്, നെഞ്ചിടിപ്പ് കൂടുക, വായിപ്പുണ്ണ് എന്തിന് അപസ്മാരത്തിന്റെ ഭീകരത വരെ ഈ പറയുന്ന എക്സാമിനോഫോബിയ അഥവാ ടെസ്റ്റോഫോബിയ എന്നു ശാസ്ത്രീയമായി അറിയപ്പെടുന്ന പരീക്ഷാപ്പനിക്ക് ഉണ്ടായേക്കാം.

ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, ഉറക്കക്കുറവ്, അകാരണമായ പരാജയഭീതി, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, എല്ലാത്തിനോടും താത്പര്യക്കുറവ്, ആസ്വാദ്യകരമായ സന്ദർഭങ്ങളിൽ അതിനു കഴിയാതെ എല്ലാത്തിനോടും ഒരു തരം ഉൾവലിവ്. സ്വഭാവത്തിൽ മാറ്റങ്ങൾ, മതിയായ കാരണം ഇല്ലാതെ ദേഷ്യപ്പെടൽ, കരച്ചിൽ എന്നീ മാനസിക ലക്ഷണങ്ങളും പലപ്പോഴും ഈ അവസ്ഥയുടെ സങ്കീർണതകൾ കൂട്ടുന്നു. ഒരു ചെറിയ ശതമാനം കുട്ടികളിലെങ്കിലും ഭാവിയിൽ ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് ഇതു നയിച്ചേക്കാം.

ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അവലോകനം ചെയ്യാം. പരീക്ഷാപ്പനി മാനസികരോഗമല്ല, എന്നാലും തീർച്ചയായും മാനസിക അസ്വാസ്ഥ്യം ആണ്. ഇത് ഏതു പ്രായത്തിലും കണ്ടുതുടങ്ങാം. എന്നാലും ജീവിതത്തിലെ നാഴികക്കല്ലുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന, വലിയ പരീക്ഷകളുമായി ബന്ധപ്പെട്ടാണ് ആദ്യം അറിയാൻ സാധിക്കുക. ഉത്കണ്ഠ, ഒരളവു വരെ അത്യാവശ്യം വേണ്ടതു തന്നെ, ജീവിതത്തിൽ നല്ല രീതിയിൽ മുന്നേറാൻ ഇതു സഹായിച്ചേക്കാം. പക്ഷേ, ചില അവസരങ്ങളിൽ അമിതമായ ഉത്കണ്ഠ മാനസിക പിരിമുറുക്കങ്ങൾ വഴി ഇതുപോലെയുള്ള അവസ്ഥകളിലേക്കു വന്നു ചേരാം. അതുപോലെ തന്നെ ഭയവും അഭികാമ്യം തന്നെ, എന്നാൽ അടിസ്ഥാനമില്ലാത്ത ഭയം അതായത് ഫോബിയ അതു പാടില്ല. ഈ അവസ്ഥയിൽ പലപ്പോഴും കുട്ടി പരീക്ഷയെ അല്ല ഭയക്കുന്നതു മറിച്ചു തോൽവിയെ ആകാം, ചിലപ്പോൾ പരീക്ഷ എന്ന അളവുകോൽ കൊണ്ട് അവർ അളക്കപ്പെടും എന്ന സംശയം ആകാം.

കാരണങ്ങൾ എന്തെല്ലാമെന്നു നോക്കാം. ഏറ്റവും പ്രധാന കാരണം കുട്ടിയുടെ ചുറ്റുമുള്ള വ്യക്തികൾ തന്നെ. രക്ഷകർത്താക്കൾ, അധ്യാപകർ, സമൂഹം ഇവ എല്ലാം ചേർന്നു മനഃപൂർവം അല്ലെങ്കിലും കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാറുണ്ട്. സ്വന്തം സ്വപ്നങ്ങൾ കുട്ടികളിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ഇവർ കുഞ്ഞുമനസുകളിൽ ആത്മവിശ്വാസത്തിനു പകരം ഭയം വിതച്ചുകൊടുക്കും. ആവശ്യമുള്ളതും ഇല്ലാത്തതുമായ പരീക്ഷണങ്ങൾക്ക് ഈ കുരുന്നുമനസുകളെ സമൂഹം തള്ളിവിടുന്നു. പരസ്യമായി കുട്ടിയെ താരതമ്യപ്പെടുത്തുക, കുട്ടിയുടെ ഉള്ള കഴിവുകളെ കണക്കിലെടുക്കാതെ ഇല്ലാത്തവയെ ചൊല്ലി അനാവശ്യമായി വഴക്കു പറയുക, സ്നേഹം പ്രകടിപ്പിക്കാതെ എപ്പോഴും കർക്കശമായി പെരുമാറുക ഇവയൊക്കെ ഇത്തരം അവസ്ഥയിലേക്കു കുഞ്ഞുങ്ങളെ എത്തിച്ചേക്കാം. പലപ്പോഴും കുഞ്ഞിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായ രീതിയിൽ മുന്നോട്ടു പോകാൻ അവർ നിർബന്ധിതർ ആയേക്കാം.

ഇവ കൂടാതെ പലപ്പോഴും കുട്ടികളുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന ചില വ്യക്തിഗത കാര്യങ്ങൾ പരീക്ഷാപ്പനിക്കു കാരണമാകാറുണ്ട്. പഠനരീതി തന്നെ അതിൽ പ്രധാനം. അപര്യാപ്തമായ പഠനം പിന്നെ, ഫലപ്രദമല്ലാത്ത പഠനം. പാഠഭാഗങ്ങൾ ഒരു ചിട്ടയില്ലാത്ത കൈകാര്യം ചെയ്യുക, കാര്യങ്ങൾ ഗൗരവത്തോടു കൂടി മനസിലാക്കി പഠിക്കാതിരിക്കുക, കൃത്യമായ ഒരു പഠന പദ്ധതി രൂപീകരിക്കാൻ സാധിക്കാതെ വരിക, പരീക്ഷയുടെ മുൻ ദിവസങ്ങളിൽ ഉറക്കമില്ലാതിരിക്കുക, മനഃപാഠം പഠിക്കാനുള്ള ശ്രമം, പഠിച്ച പാഠഭാഗങ്ങൾ ഓർത്തെടുക്കാൻ സാധിക്കാതെ വരിക. ഇതു കൂടാതെ, ചില മനഃശാസ്ത്രപരമായ കാരണങ്ങളും ഈ പട്ടികയിൽ ചേർക്കാം. പരീക്ഷകൾ അഭിമുഖീകരിക്കാൻ സാധ്യമല്ല എന്ന തോന്നൽ, നെഗറ്റീവ് ആയ ചിന്തകൾ, സ്വയം വിമർശിക്കുക, ഞാൻ തോറ്റുപോയാൽ എനിക്കുണ്ടായേക്കാവുന്ന നഷ്ടങ്ങൾ, ബന്ധങ്ങൾ, ലക്ഷ്യമിട്ട മാർക്ക് അല്ലെങ്കിൽ ഗ്രേഡ് കിട്ടാതിരിക്കുക, എന്നെ ഒന്നിനും കൊള്ളില്ല, ഞാൻ തോറ്റുപോകും തീർച്ച, പരാജയഭീതി എന്നിങ്ങനെ നീളുന്നു അനാവശ്യമായ തോന്നലുകളുടെ ഈ പട്ടിക.

ഇതിനുള്ള പരിഹാരങ്ങൾ ആദ്യം ചെയ്യേണ്ടത് ഈ കുഞ്ഞുങ്ങൾ തന്നെയാണ്. പഠനത്തിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുക. പാഠഭാഗങ്ങൾ എങ്ങനെ തീർക്കണം എന്നുള്ളതിനു സ്വയം അല്ലെങ്കിൽ മുതിർന്നവരുടെ സഹായത്തോടെ സമയബന്ധിതമായ പഠനക്രമം തയാറാക്കി അതനുസരിച്ചു ആദ്യം മുതലേ പ്രവർത്തിച്ചാൽ കുറെക്കൂടി ആത്മവിശ്വാസത്തോടെ പരീക്ഷകൾ നേരിടാൻ സാധിച്ചേക്കും. ജയവും തോൽവിയുമല്ല മറിച്ചു നല്ല രീതിയിൽ കാഴ്ചവയ്ക്കുന്ന പ്രവൃത്തിയാണു പ്രധാനം എന്നു മനസിലാക്കുക.

രക്ഷിതാക്കളും അധികൃതരും കുട്ടികളിലൂടെ മാർക്ക് നേടി അവരുടെ യശസ് ഉയർത്താനുള്ള ഉപാധികളായല്ല, മറിച്ചു ഭാവിയിൽ വന്നുചേരുന്ന ജീവിതപ്പരീക്ഷയിൽ സ്വന്തം പ്രവർത്തികൾ മാതൃകയാക്കാൻ സാധിക്കുന്ന വ്യക്തിത്വങ്ങളായി മാറ്റാൻ ശ്രമിക്കുകയാണു ചെയ്യേണ്ടത്. അവരിൽ ആത്മവിശ്വാസവും ധൈര്യവും പകർന്നുകൊടുക്കാൻ മറക്കാതിരിക്കുക. അവരിലെ നന്മ എത്ര ചെറുതായാലും അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക.

പരിഹാരങ്ങൾ എല്ലാം കൈകൊണ്ടാലും ചുരുക്കം ചില കുട്ടികൾ ഈ ഫോബിയയിൽ നിന്നു രക്ഷപെടാൻ ബുദ്ധിമുട്ടാറുണ്ട്. ഈ അവസരങ്ങളിലാണ് നാം വിദഗ്ധ വൈദ്യസഹായം തേടേണ്ടി വരിക. ചികിത്സയിലൂടെ കുട്ടിയുടെ മാനസിക, ശാരീരിക അസ്വാസ്ഥ്യങ്ങൾ നല്ല രീതിയിൽ പരിഹരിക്കാൻ സാധിക്കും. ഹോമിയോപ്പതിയുടെ സമഗ്രമായ സമീപനത്താൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന എക്സാമിനോഫോബിയയുടെ ആവർത്തനം ഉൾപ്പെടയുള്ള മറ്റു മെഡിക്കൽ സങ്കീർണതകൾ ഒഴിവാക്കാം

Leave a Reply

Your email address will not be published. Required fields are marked *