സുവർണ്ണ നഗരിയായ ദുബായുടെ സ്വപ്നവേദിയായ വേൾഡ് ട്രേഡ് സെന്ററിൽ യു എ ഇയുടെ ചരിത്രത്തിലാദ്യമായി തിരുവോണദിനത്തിൽ തന്നെ അക്കാഫ് അസോസിയേഷന്റെ പൊന്നോണക്കാഴ്ച അരങ്ങേറുന്നു.കേരളത്തിലെ തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള നൂറോളം വരുന്ന കോളജ് അലുമ്‌നികളുടെ,ദുബായ് ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഏക കോളജ് അലൂമിനി കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്റെ 26മത് ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുമെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്തുള്ള അമ്മയോണമാണ് ഇത്തവണത്തെ പ്രത്യേകത.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്. ദുബായിൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമാണ് അക്കാഫ് ന്റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള മാതൃവന്ദനത്തിൽ സാക്ഷാൽക്കരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പൊന്നോണക്കാഴ്ചയിൽ 25 അമ്മമാരെയാണ് അക്കാഫ് ദുബായിലെത്തിച്ചത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് , കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സ് എന്നിവരും വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും അക്കാഫ് അസോസിയേഷന്റെ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്. വിവിധ കോളജ് അലുംനികളും മാതൃവന്ദനവുമായി സഹകരിക്കുന്നുണ്ട്.അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷമായ പൊന്നോണക്കാഴ്ച 2024ന്റെ ന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
സെപ്തംബർ 15നു രാവിലെ 8 മണിക്ക് പൊന്നോണനക്കാഴ്ചയുടെ തിരശീലയുയരും. തുടർന്ന് വിവിധ കോളജ് അലുമ്നി മെമ്പർമാർക്കായുള്ള അത്തപൂക്കള മത്സരം , സിനിമാറ്റിക് ഡാൻസ് , പായസം കോമ്പിറ്റീഷൻ , പുരുഷ കേസരി , മലയാളി മങ്ക മത്സരം , കൊളേജുകളുടെ സാംസ്‌കാരിക ഘോഷയാത്ര മത്സരം , കുട്ടികൾക്കായി പെയിന്റിങ് – ചിത്ര രചനാ മത്സരങ്ങൾ അരങ്ങേറും.ഉച്ചയ്ക്ക് 12 മണിയോടു കൂടി ഓണസദ്യ ആരംഭിക്കും , ഏകദേശം ഏഴായിരത്തോളം പേരെയാണ് ഓണസദ്യയ്ക്ക് പ്രതീക്ഷിക്കുന്നത്. സച്ചിൻവാര്യരുടെയും ആര്യദയാലിന്റെയും നേതൃത്വത്തിലുള്ള ബാൻഡിന്റെ സംഗീത നിശ ആഘോഷത്തിന് മാറ്റു കൂട്ടും.
അക്കാഫ് അസോസിയേഷൻ പ്രസിഡണ്ട് പോൾ ടി ജോസഫ്, സെക്രട്ടറി ദീപു എ എസ്, ട്രഷറർ മുഹമ്മദ് നൗഷാദ് , ജനറൽ കൺവീനർ ശങ്കർ നാരായണൻ , വൈസ് പ്രസിഡണ്ട് വെങ്കിട് മോഹൻ , ഡയറക്ർ ബോർഡ് മെമ്പർമാരായ മച്ചിങ്ങൽ രാധാകൃഷ്ണൻ, മുഹമ്മദ് റഫീഖ് , ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു , ജോയിന്റ് ജനറൽ കൺവീനർമാരായ ഡോ ജയശ്രീ, എ വി ചന്ദ്രൻ, സഞ്ജുകൃഷ്ണൻ, ഫെബിൻ, മൻസൂർ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പൊന്നോണക്കാഴ്ചയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.