നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. ഇത് രണ്ടാം തവണയാണ് കേസിൽ വിധി പറയുന്നത് മാറ്റിവെക്കുന്നത്.
കേഡൽ ജെൻസൻ രാജയാണ് കേസിലെ ഏകപ്രതി മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. . ജഡ്ജി കെ.വി വിഷ്ണുവാണ് കേസ് പരിഗണിച്ചത്. 2017 ഏപ്രിൽ 5,6 തീയതികളിൽ നന്തൻകോട് ബെയില്‌സ് കോമ്പൗണ്ട് 117ൽ റിട്ട പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത ജയിൻ എന്നിവരെ രാജയുടെ മകനായ കേഡൽ കൊലപ്പെടുത്തി എന്നാണ് കേസ്.
ആദ്യം ദുർമന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ ബാല്യകാലത്ത് രക്ഷിതാക്കളിൽ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡൽ കോടതിയോട് പറഞ്ഞത്.
പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ മെയ് ആറിന് വിധി പറയാനെടുത്തെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.