ഹവായിയിലെ പ്രശസ്ത അഗ്നിപർവതം കിലോയ ഇപ്പോഴും തീതുപ്പുകയാണ്. ലാവയുടെ പൊക്കം ഇരുന്നൂറടി കടന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ നിന്നും ലാവാപ്രവാഹത്തിന്റെ ഭീകരാവസ്ഥ വ്യക്തമാണ്. ഡിസംബർ 23ന് തുടങ്ങിയ ലാവാപ്രവാഹം കാണാൻ അനേകം ആളുകളാണ് ഹവായിയിലേക്കു പോകുന്നത്. അതിനാൽ ഇനിയും ലാവയുടെ പൊക്കം ഉയരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന ഹവായിൽ സജീവ അഗ്നിപർവതങ്ങൾ ധാരാളമുണ്ട്. എന്നാൽ മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്. 1840ലാണ് മുൻകാലത്ത് കിലോയ തീവ്രമായ രീതിയിൽ വിസ്ഫോടനം നടത്തിയത്. പിന്നാലെ ഇടവിട്ട സന്ദർഭങ്ങളിൽ കിലോയ തീതുപ്പി. കുറച്ചുനാൾ നീണ്ടു നിന്ന ഉറക്കത്തിനു ശേഷം 1983 ജനുവരിയിലാണ് കിലോയ വീണ്ടുമുണർന്നത്. അന്നു മുതൽ ഇന്നു വരെ പർവതത്തിന്റെ കലിയടങ്ങിയിട്ടില്ല. 1990ൽ ഒരു പൊട്ടിത്തെറിയിൽ ഹവായിയിലുള്ള കാലാപന എന്ന ഒരു പട്ടണത്തെ മുഴുവനായി കിലോയയിൽ നിന്നുള്ള ലാവാപ്രവാഹം നശിപ്പിച്ചുകളഞ്ഞിരുന്നു. വില്ലനാണെങ്കിലും ഹവായിയിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ ചൂടൻ അഗ്നിപർവതം.