ബിരുദപഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണമെന്ന് നടി കങ്കണ റണൗട്ട്. അങ്ങനെ ചെയ്താൽ ജനങ്ങളിൽ അച്ചടക്കമുണ്ടാവുമെന്നും നടി അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ജനങ്ങളിൽ അച്ചടക്കബോധം വളർത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാർഗം എന്ന നിലയ്ക്കാണ് സൈനിക പരിശീലനത്തെ കങ്കണ റണൗട്ട് കാണുന്നത്.
ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൈനികപരിശീലനം നിർബന്ധമാക്കിയാൽ മടിയും ഉത്തരവാദിത്വമില്ലായ്മയുമുള്ള ജനങ്ങളിൽ നിന്ന് നമുക്ക് മോചിതരാവാമെന്ന് കങ്കണ പറഞ്ഞു. സൈനിക പരിശീലനം നേടുന്നത് അച്ചടക്കം വളർത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.
എതിർപക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളിൽ തങ്ങളുടെ സമകാലികരുമായി സൗഹൃദം സ്ഥാപിക്കുന്ന ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും താരം ചോദ്യം ചെയ്തു. ബോളിവുഡ് സെലിബ്രിറ്റികളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പെരുമാറ്റത്തെ സൈനികർ ചോദ്യം ചെയ്യുന്നത് താൻ പലപ്പോഴും കേട്ടിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.
”ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് ബോളിവുഡ് അവരുടെ സ്നേഹം പ്രകടിപ്പിക്കുമ്പോൾ, ക്രിക്കറ്റ് കളിക്കാർ അവരെ കെട്ടിപ്പിടിക്കുമ്പോൾ അവരെ ശത്രുക്കളായി കരുതുന്നത് താൻ മാത്രമാണോയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത തനിക്ക് മാത്രമാണോയെന്നും സൈനികർ ചോദിക്കും. ഇതിനാണ് ഞങ്ങൾ തേജസ് നിർമ്മിച്ചത്. അതിർത്തിയിൽ പോരാടുമ്പോൾ തനിക്ക് പിന്നിൽ നിന്ന് രാജ്യത്തെ ജനങ്ങൾ സംസാരിക്കുന്നത് ഒരു സൈനികന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് തേജസ് എന്ന ചിത്രം പറയുന്നത്. കങ്കണ കൂട്ടിച്ചേർത്തു. എയർഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സർവേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.