‌കുട്ടികളെ ചിത്രം കാണിക്കുന്നു; മാർക്കോയ്‌ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനും സെൻസർ ബോർഡിലും പരാതി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതി. കെപിസിസി അംഗം അഡ്വ. ജെ എസ് അഖിലാണ് പരാതി നൽകിയത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം 18 വയസിൽ താഴെയുള്ള കുട്ടികളെ കാണിക്കുന്നെന്നാണ് അഖിലിന്റെ പരാതിയിൽ പറയുന്നത്. സിനിമ‌യ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനും സെൻസർ ബോർഡിനുമാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താൻ ഈ ചിത്രം കണ്ടു. അത്യന്തം വയലൻസ് നിറഞ്ഞ ഇത് 18 വയസിൽ താഴെ പ്രായമുളളവർക്കായി പ്രദർശിപ്പിക്കാൻ പാടില്ല. എന്നാൽ ഈ വസ്തുത അറിയാതെ പല തിയേറ്ററുകളിലും കുട്ടികൾക്കൊപ്പമാണ് പലരും വരുന്നത്. തിയേറ്ററുകളിൽ 18 വയസിൽ താഴെയുള്ളവർക്ക് ഈ ചിത്രം കാണുന്നതിൽ യാതൊരു വിലക്കുമില്ലെന്നും അഖിൽ പരാതിയിൽ പറയുന്നു.

‘സിനിമ കണ്ടുകഴിഞ്ഞാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങൾ വെറുമൊരു വിപണന തന്ത്രം ആയിരുന്നില്ല എന്ന് നിസ്സംശയം പറയാം. മലയാളം എന്നത് മറക്കാം ഇന്ത്യൻ സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളാണ് മാർക്കോയിലുള്ളത്. തീർച്ചയായും വില്ലന്മാർ ആളുകളെ കൊല്ലുമെന്ന് പ്രതീക്ഷിക്കുന്നു.എന്നാൽ ഈ സിനിമയിൽ കാണുന്നത് സാധാരണ കൊലപാതകങ്ങളല്ല. പകരം ചെവികൾ കടിച്ചെടുക്കുന്നു, കെെകാലുകൾ സോ മെഷീനുകൾ ഉപയോഗിച്ച് മുറിക്കുന്നു. ഹൃദയം, കണ്ണുകൾ, കുടൽ എന്നിവ പറിച്ചെടുക്കുന്നു. അമ്മയുടെ ഭ്രൂണത്തിൽ നിന്ന് വെറും കെെകളാൽ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നു തുടങ്ങിയവയാണ്. അതിനാൽ തന്നെ ഈ ചിത്രം കുട്ടികൾ കാണുന്നത് അവസാനിപ്പിക്കണം’,- അഖിൽ പരാതിയിൽ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *