ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം നിറച്ച ചാക്കുകൾ കണ്ടതായി ദില്ലി പൊലീസ്, അഗ്‌നിശമന സേന ഉദ്യോഗസ്ഥർ മൊഴി നൽകി.
ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന വാർത്ത വിവാദമായതോടെ പണം കിട്ടിയില്ലെന്നായിരുന്നു ഫയർഫോഴ്സ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ ജഡ്ജിയുടെ വീട്ടിൽ പണം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകിയ മൊഴി.
അതേസമയം പണം കണ്ടെത്തിയിട്ടും പിടിച്ചെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ചോദിച്ചപ്പോൾ കേസ് ഇല്ലാത്തതു കൊണ്ട് പിടിച്ചെടുക്കാൻ കഴിയില്ലായിരുന്നു എന്ന് ദില്ലി പൊലീസ് കമ്മിഷണർ നൽകിയ മറുപടി നൽകി. ഹോളി ദിനത്തിൽ ജഡ്ജി യശ്വന്ത് വർമ്മയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്, വാർത്ത വലിയ പർച്ചയായതോടെ ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്നും 15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും വിശദീകരിച്ച് ഫയർഫോഴ്‌സ് മേധാവി അതുൽ ഗാർഗ് രംഗത്ത് വന്നിരുന്നു.
സംഭവത്തിൽ സുപ്രീം കോടതി യശ്വന്ത് വർമ്മക്കെതിരെ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ ജസ്റ്റിസ് യശ്യന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തീ പിടുത്തത്തിൽ ചാക്കുകെട്ടുകളിലുണ്ടായ പണം കത്തി നശിച്ചുവെന്നും ഇതിന്റെ വീഡിയോ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയിരുന്നു. എന്നാൽ വീഡിയോ തെറ്റായ കൈകളിൽ എത്താതിരിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അവ ഡിലീറ്റ് ചെയ്‌തെന്നുമാണ് ഉദ്യോഗസ്ഥർ അന്വേഷണ സമിതിയിൽ നൽകിയ മൊഴി എന്നാണ് റിപ്പോർട്ടുകൾ.