അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ ബെംഗളൂരുർ പോലീസ് പിടികൂടി. യുഗാൺഡ സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റയെയാണ് അരീക്കോട് ഇൻസ്‌പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽനിന്നാണ് പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുഗാൺഡൻ യുവതിയെന്ന് പോലീസ് പറഞ്ഞു.
യുവതിയെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട ചില നൈജീരിയൻ സ്വദേശികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
കുപ്രസിദ്ധ കുറ്റവാളി അരിക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസീസ് എന്ന അസീസ് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടിൽ ഷമീർ ബാബു എന്നിവരെ ഒരാഴ്ച മുൻപ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിൻച്ചുവട്ടിൽനിന്ന് പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവിൽനിന്ന് എത്തിച്ച ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. തുടർന്ന് ഇവർക്ക് എംഡിഎംഎ നൽകിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നിവരും അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് ലഹരിസംഘത്തിൽ ഉൾപ്പെട്ട വിദേശവനിതയും ബെംഗളൂരുവിൽനിന്ന് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി