കരാട്ടെ പരീശിലകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസ് നല്‍കാനിരിക്കെ ചാലിയാറില്‍ മൃതദേഹം; പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത

ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടി കരാട്ട പരീശിലനത്തിന് പോകുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഈ അധ്യാപകന്റെ കീഴിലാണ് 2020 മുതല്‍ പെണ്‍കുട്ടി കരാട്ടെ പരിശീലിക്കുന്നത്. പരീശീലനത്തിനെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അധ്യാപകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കാര്യം വിദ്യാര്‍ഥിനി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റുപറ്റിയതായി അധ്യാപകന്‍ സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞതായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.ഒരിക്കല്‍ പോലും പുഴയില്‍ ചാടി മരിച്ചതുപോലെയോ, മുങ്ങി മരിച്ച നിലയിലോ ആയിരുന്നില്ല സഹോദരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നതെന്നും വീട്ടില്‍ നിന്നും പോകുമ്പോള്‍ ധരിച്ച മേല്‍ വസ്ത്രവും ഷാളും ഇല്ലായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി മാനസികമായി തളര്‍ന്നതിനാല്‍ സ്‌കൂളില്‍ പോകാറില്ലായിരുന്നു. കരാട്ടെ പരീശീലനത്തിന് എത്തുന്ന മറ്റ് കുട്ടികളെയും ഈ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുണ്ട്. നേരത്തെയും ഇയാളെ പൊലീസ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. നേരത്തെയും നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതായി നാട്ടുകാരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *