പകർച്ചപ്പനിക്കെതിരെ വാക്‌സീൻ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

Update: 2022-10-26 15:10 GMT


സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ ഇൻഫ്‌ലുവൻസ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. സീസണൽ ഇൻഫ്‌ലുവൻസ ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ നിർബന്ധമായും വാക്‌സീൻ എടുക്കണം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയൽ, തലവേദന തുടങ്ങിയവയാണ് സീസണൽ ഇൻഫ്‌ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക് സീസണൽ ഇൻഫ്‌ലുവൻസ വൈറസ് വ്യാപിക്കുവാനുള്ള സാധ്യത ഏറെയാണ്.

കൃത്യമായ ചികിത്സനൽകിയില്ലെങ്കിൽ ന്യൂമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, രക്ത വിഷബാധ തുടങ്ങിയവക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കുക, കണ്ണിലും വായയിലും നേരിട്ട് തൊടാതിരിക്കുക തുടങ്ങിയവയാണ് രോഗ പ്രതിരോധ മാർഗങ്ങൾ. പൊതുസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗിയെ സന്ദർശിക്കുന്നവരും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം. കൂടാതെ എല്ലവാരും ഇൻഫ്‌ലുവൻസ വാക്‌സിൻ എടുക്കണമെന്നും കൈകൾ കഴുകകയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Similar News