ദോഹ : രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കാന്‍ മഴ പ്രാർഥന നടത്തും.ഇസ്തിസ്ഖ പ്രാര്‍ഥന എന്നാണ് മഴ പ്രാർത്ഥന അറിയപ്പെടുന്നത്.അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ രാവിലെ 5.53നാണ് പ്രാർത്ഥന. പ്രാർത്ഥനയിൽ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും.
പ്രവാചക ചര്യ പിന്തുടര്‍ന്നു കൊണ്ടായിരിക്കും മഴ പ്രാര്‍ഥന നടത്തുന്നത്.
രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ഥന നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മഴ പ്രാര്‍ഥനക്ക് മുന്‍പായി വിശ്വാസികള്‍ നിര്‍വഹിക്കേണ്ട വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങളെക്കുറിച്ചും മന്ത്രാലയം ഓര്‍മിപ്പിച്ചു.
കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ട്. മുതിര്‍ന്നവരില്‍ ഒട്ടുമിക്കവരും നോമ്പെടുത്താണ് മഴ നമസ്‌കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാര്‍ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാര്‍ഥന നടത്തുന്നത്. വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികള്‍ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത്.