കുവൈത്തിൽ വൻ തോതിൽ വിസതട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. ഫോക്സ് എന്ന് വിളിപ്പേരുള്ള ഈജിപ്ഷ്യൻ പൗരനാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സിലെ രണ്ട് ജീവനക്കാരും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ രണ്ട് ജീവനക്കാരും സംഘത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തി. കുവൈത്തിൽ നിയമലംഘകർക്ക് താമസാനുമതി മാറ്റി നൽകുകയും വിദേശ തൊഴിലാളികളെ നിയമവിരുദ്ധമായി രാജ്യത്തേക്ക് കൊണ്ടുവരുകയുമായിരുന്നു സംഘം ചെയ്തത്.
സുരക്ഷ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ആഭ്യന്തര താമസാനുമതി മാറ്റത്തിന് 400 ദീനാറും തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് 2,000 ദീനാറോ അതിലധികമോ ഈടാക്കിയിരുന്നു.275ലധികം കമ്പനികളുടെ രേഖകളിൽ സംഘം കൃത്രിമം കാണിച്ചതായും 553ലധികം തൊഴിലാളികൾക്ക് വ്യാജ തൊഴിൽ പെർമിറ്റുകൾ നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞു. പത്തുലക്ഷത്തിലധികം ദീനാർ സംഘം ഇവരിൽനിന്ന് സമ്പാദിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുകയാണ്.