കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്ന് പോലീസ് പറയുന്നു. കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്‍റെ സഹോദരന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിൽ പ്രതി അമിത്തിന് മാത്രമാണ് നേരിട്ട് പങ്കുള്ളത്. എന്നാല്‍, പ്രതി മാളയിലേക്ക് പോയത് സഹോദരൻ അവിടെ ഉള്ളതുകൊണ്ട്. പ്രതിക്ക് പുറമെ മറ്റ് മൂന്ന് പേരെയും പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. പ്രതിയുടെ സഹോദരനും മറ്റ് രണ്ട് സ്ത്രീകളുമാണ് ഇവർ. നേരത്തെയുള്ള കേസിൽ പ്രതിയെ ജാമ്യത്തിൽ ഇറക്കിയത് ഈ സ്ത്രീകളാണ്. പണം വാങ്ങി ജാമ്യത്തിൽ ഇറക്കുന്നവരാണ് ഈ സ്ത്രീകളെന്ന് പോലീസ് പറയുന്നു. കൃത്യമായ ആസൂത്രിതം നടപ്പിലാക്കിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ പ്രതി ആസൂത്രണം നടത്തി.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ നഗരത്തിലെ ഒരു ലോഡ്ജിലാണ് അമിത് താമസിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് അകത്തുകയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവേ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പോലീസിന് കിട്ടി. അതേസമയം, വിജയകുമാറിന്‍റെ മകന്റെ മരണവുമായി പ്രതിക്ക് പങ്കില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കൂടാതെ അറസ്റ്റിലുള്ള പ്രതിയിൽ നിന്ന് സിബിഐ സംഘവും വിവരം ശേഖരിക്കും. പ്രതി അമിത്തിനെ ചോദ്യം ചെയ്യുന്നതിനായി വിജയകുമാറിന്റെ മകൻ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.