കൊച്ചിയിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്. ജൂൺ 15 മുതൽ ആരംഭിക്കുന്ന സർവീസ് സെപ്തംബർ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്‌റൈൻ റൂട്ടിലും ഒരോ സർവീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്‌കൂൾ അവധി കാലയളവിലെയും ബലി പെരുന്നാൾ സീസണിലെയും യാത്രക്ക് ഈ സർവീസ് ഏറെ ഉപകാര പ്രദമാകുനെന്നാണ് വിലയിരുത്തുന്നത്.
നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗൾഫ് എയർ സർവീസ് പൂർണമായും നിർത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സർവിസ് ഏപ്രിൽ ആറ് മുതൽ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഗൾഫ് എയർ കൊച്ചിയിലേക്ക് സർവീസുള്ളത്. ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകൾ എയർ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.
എയർ ഇന്ത്യ എക്‌സ്പ്രസിൻറെ സമ്മർ സർവീസുകൾ നിലവിൽ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗൾഫ് എയർ നിർത്തിയത് മലബാറിന് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതൽ പേർ വന്നിറങ്ങുന്ന കരിപ്പൂർ എയർപോട്ടിലെ ദുരവസ്ഥ പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മലബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി വരും. തിരുവനന്തരപുരത്തേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണ് എയർ ഇന്ത്യക്കുള്ളത്.