എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്. കാലു കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടത്തിയ പരാമർശത്തിലായിരുന്നു പ്രശാന്ത് ശിവൻ്റെ പ്രതികരണം.
പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങ് കോൺഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചിട്ടും കോൺഗ്രസിനെതിരെ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരെ കേസെടുത്തിട്ടില്ല. പൊലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎൽഎ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. എംഎൽഎ ക്കെതിരെ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാൽ കാല് വെട്ടും എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വീഡിയോ കാണിച്ചു നൽകാമോ. എംഎൽഎ ഇരവാദം നടത്തുകയാണ്. ഇല്ലാത്ത കാര്യം പറഞ്ഞ എംഎൽഎ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
കൊലക്കേസ് പ്രതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. പിണറായി വിജയൻ കൊലക്കേസ് പ്രതിയായിരുന്നു. ആരോപണം ഉന്നയിച്ച സന്ദീപിനെതിരെ കൂടുതൽ പറയുന്നില്ല. സന്ദീപ് പാർട്ടി വിട്ടില്ലെങ്കിൽ മറ്റ് ചില കാര്യങ്ങൾക്ക് പുറത്താകുമായിരുന്നു. തൃശൂർ ടൗണിൽ കൂടി ഓടിയത് എന്തിനെന്ന് ഒന്ന് അന്വേഷിക്കാവുന്നതാണ്. ബിജെപിയെ പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഞങ്ങൾ പോകുന്നുണ്ട്. ഇവിടുത്തെ സമാധാന അന്തരീക്ഷം തകർത്തത് കോൺഗ്രസുകാരാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.