സ്വർണപ്പണയ വായ്പകളിന്മേൽ നിലപാട് കൂടുതൽ കടുപ്പിക്കാൻ റിസർവ് ബാങ്ക്. ഭവന വായ്പകൾ ഉൾപ്പെടെ മറ്റു വായ്പകളെ അപേക്ഷിച്ച് സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ ഈ പുതിയ നീക്കം. ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) സ്വർണപ്പണയ വായ്പകൾക്ക് വലിയ ഊന്നൽ നൽകുന്നുണ്ട്. എന്നാൽ, സ്വർണവായ്പ വിതരണം ചെയ്യുന്നതല്ലാതെ, വായ്പാക്കരാറിൽ പറഞ്ഞ ആവശ്യത്തിനു തന്നെയാണോ ഇടപാടുകാർ വായ്പാത്തുക ഉപയോഗിക്കുന്നതെന്ന് പല ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തുന്നില്ലെന്ന വിമർശനം റിസർവ് ബാങ്ക് അടുത്തിടെ ഉന്നയിച്ചിരുന്നു.
സ്വർണ വായ്പകൾക്കായി പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. ഈടുരഹിത വ്യക്തിഗത വായ്പകളുടെ വിതരണത്തിനെതിരെ സമീപകാലത്ത് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വിഭാഗം വായ്പകളിൽ (unsecured loans) കിട്ടാക്കടം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു അത്. അതോടെ, പക്ഷേ സ്വർണം ഈടുവച്ചുള്ള വായ്പാ വിതരണം കുതിച്ചുയരുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 87.4% വർധനയാണ് സ്വർണപ്പണയ വായ്പകൾ രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം മാർച്ചിൽ സ്വർണപ്പണയ വായ്പാമൂല്യം 89,370 കോടി രൂപയായിരുന്നെങ്കിൽ ഈ വർഷം ഫെബ്രുവരി 21 വരെയുള്ള കണക്കുപ്രകാരം അത് 1.91 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്ത് ഗോൾഡ് ലോണുകളിലെ വളർച്ചനിരക്ക് 15.2 ശതമാനം മാത്രമായിരുന്നു.