തേനെടുക്കാൻ പോയി കാണാതായ യുവാവിന്‍റെ മൃതദേഹം വെള്ളംനിറഞ്ഞ കുഴിയിൽ കണ്ടെത്തി. അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ 24 വയസു പ്രായമുള്ള മണികണ്ഠന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്‍ചോടിനുസമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് മണികണ്ഠനെ കാണാതായത്. മണികണ്ഠൻ വീണതായി കരുതിയിരുന്ന, വെള്ളം നിറഞ്ഞ കുഴിയില്‍നിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കോങ്ങാട്, മണ്ണാര്‍ക്കാട് അഗ്‌നിരക്ഷ സേനകളും പാലക്കാട് നിന്നുള്ള സ്‌കൂബ ടീമും ചേര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണസേനയും എത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മലയുടെ സമീപത്തെ സ്വകാര്യതോട്ടത്തില്‍ തേന്‍ ശേഖരിക്കാനായി ഒന്‍പതുപേരാണ് ഞായറാഴ്ചയെത്തിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഇവിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കിലാണ് ഇവര്‍ രാത്രി കഴിഞ്ഞത്. തിങ്കളാഴ്ച രാത്രി വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുന്നതിടെ മണികണ്ഠന്‍ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ശബ്ദംകേട്ട് ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.