സൗദിയിലെ റിയാദിൽ ലോകക്കപ്പിനായി ഒരുക്കുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിന്റെ മേൽ കൂര പൂർണമായും നീക്കം ചെയ്തു. പുനർ നിർമാണം വേഗത്തിലാക്കി അടുത്ത വർഷമാണ് സ്റ്റേഡിയം തുറന്നു നൽകുക. എഴുപതിനായിരം പേർക്ക് ഇരിക്കാവുന്നതാകും സ്റ്റേഡിയം.
റിയാദിലെ ഖുറൈസ് റോഡിൽ ബഗ്ലളഫിലാണ് കിങ് ഫഹദ് സ്റ്റേഡിയം. 2027 ഏഷ്യൻ കപ്പ്, 2034 ഫിഫ ലോകക്കപ്പ് എന്നിവയുടെ വേദി. ഇതിനു മുന്നോടിയായി അടുത്ത വർഷം നിർമാണം പൂർത്തിയാക്കും. അതിനായാണ് നിർമാണ ജോലികൾ വേഗത്തിലാക്കിയത്. നേരത്തെ പുൽമൈതാനവും ട്രാക്കുകളും നീക്കി നിലമൊരുക്കി സ്റ്റേഡിയത്തിന് പുതിയ ട്രാക്കും പുൽമൈതാനവും സ്ഥാപിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ മേൽ കൂര പൂർണമായും നീക്കം ചെയ്തിരിക്കുകയാണിപ്പോൾ.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. എഴുപതിനായിരം സീറ്റുകൾ സ്റ്റേഡിയത്തിലുണ്ടാകും. 2034 ഫിഫ ലോകക്കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ, ക്വാർട്ടർ, സെമിഫൈനൽ മത്സരങ്ങളും ഇവിടെയാകും. സൗദി ഭരണകൂടം നിലവിൽ ബജറ്റിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിക്കുന്നത് കായിക മേഖലയിലെ പദ്ധതികൾക്കാണ്.