ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ചും സെലിബ്രിറ്റികളിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി രംഗത്ത്. വ്യക്തികളുടെ പ്രശസ്തിയെ തകർക്കുകയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നതിനാൽ ഈ വിഷയം നിസാരമായി കാണരുതെന്നും ഹേമ മാലിനി പറഞ്ഞു.
സെലിബ്രിറ്റികൾ അവരുടെ പേരും പ്രശസ്തിയും ജനപ്രീതിയും സമ്പാദിക്കാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരാണ്. നമ്മളിൽ പലരും ഡീപ്ഫേക്കിന് ഇരയായിട്ടുണ്ടെന്നും ഇത് വ്യക്തിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന ഒന്നിലധികം വ്യാജ വിഡിയോകൾ സൃഷ്ടിക്കുന്നുവെന്നും ഇവ വൈറലാകുകയും വ്യക്തികളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്യുന്നുവെന്നും ഹേമ മാലിനി വ്യക്തമാക്കി.
കൂടാതെ സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തിൽ സോഷ്യൽ മീഡിയ അനാവശ്യമായി കടന്നുകയറുന്നതിനെ കുറിച്ചും ഹേമ മാലിനി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. വസ്തുതകൾ വളച്ചൊടിക്കുന്നുവെന്നും വ്യക്തികളെ ദ്രോഹിക്കാൻ സാധ്യതയുള്ളതിനാൽ ഈ വിഷയങ്ങൾ ഗൗരവമായി പരിഗണിക്കണമെന്നും ഹേമ മാലിനി കൂട്ടിച്ചേർത്തു.