ഗ്രീൻ കാർഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവർക്ക് എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് .
അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പെർമനെന്റ് റെസിഡന്റ് കാർഡ്) രേഖയാണ് ഗ്രീൻ കാർഡ്. പെർമനെന്റ് റെസിഡൻസി എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീൻ കാർഡ് ഉറപ്പുനല്‍കുന്നില്ലെന്നാണ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന അർഥമാക്കുന്നത്.ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല.
നമ്മുടെ സമൂഹത്തില്‍ ആരെയൊക്കെ ചേർക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയിലെ ജനങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും വാൻസ് പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീനെ അനുകൂലിച്ച് കൊളംബിയ സർവ്വകലാശാലയില്‍ നടന്ന പ്രകടനത്തെ തുടർന്ന് ട്രംപ് ഭരണകൂടം ഗ്രീൻ കാർഡ് ഹോള്‍ഡറായ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ജെ.ഡി.വാൻസിയുടെ പ്രതികരണം. ഹമാസ് അനുകൂലിയാണെന്ന് ആരോപിച്ച് മഹ്മൂദ് ഖലീലിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാനുള്ള നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതേകുറിച്ച് സംസാരിക്കവേയാണ് വാൻസ് ഈ പ്രസ്താവന നടത്തിയത്.
പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ക്ക് മേല്‍ ഭരണകൂടം നടത്തുന്ന കടന്നുകയറ്റമാണ് മഹ്മൂദ് ഖലീലിന്റെ അറസ്റ്റ് എന്നാണ് ട്രംപ് വിരുദ്ധർ ആരോപിക്കുന്നത്. ന്യൂയോർക്കില്‍നിന്ന് അറസ്റ്റ് ചെയ്ത ഖലീല്‍ ഇപ്പോള്‍ ലൂസിയാനയിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ചോദ്യം ചെയ്തതിനാലാണ് ഖലീലിനെ നാടുകടത്താൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിക്കുന്നത്.1952-ല്‍ പാസാക്കിയ അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്‌ട് അനുസരിച്ച് ഏതെങ്കിലും കുടിയേറ്റക്കാരുടെ സാന്നിധ്യം രാജ്യത്തിന്റെ വിദേശ നയത്തിന് പ്രതികൂലമാകുന്നുണ്ടെങ്കില്‍ ഇവരെ നാടുകടത്താൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അവകാശം നല്‍കുന്നുണ്ട്. എന്നാല്‍, ഈ വ്യവസ്ഥ വളരെ അപൂർവ്വം സാഹചര്യത്തില്‍ മാത്രമേ പ്രയോഗിക്കാറൂള്ളൂവെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഖലീല്‍ എങ്ങനെയാണ് വിദേശ നയത്തിന് ഭീഷണിയാകുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നില്ല.