മുംബൈയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഘത്തെ വാന്റായ് പോലീസ് പിടികൂടി. സംഘത്തിൽനിന്ന് 38 ദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു മോർ (47), വീട്ടുജോലിക്കാരിയായ മംഗൾ മോർ (35), ഫാത്തിമ ശൈഖ് (37), പ്ലംബർ മുഹമ്മദ് ഖാൻ (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് രണ്ടിന് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോരേഗാവ് ഈസ്റ്റിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഫുട്പാത്തിൽ നിന്ന് കാണാതായതായി പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾ വസായിലേക്കുള്ള ട്രെയിൻ കാത്തിരിക്കവേ ഉറങ്ങിപ്പോയപ്പോൾ പ്രതികൾ കുട്ടിയെ മോഷ്ടിക്കുകയായിരുന്നു. ഇന്റലിജൻസ്, സാങ്കേതിക നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംശയിക്കുന്നവരെ കണ്ടെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.