സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെ ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
‘‘യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’’ – സമൂഹ മാധ്യമങ്ങളിലൂടെ സൈന്യം വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
2016 ൽ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ‘ട്രാൻസ്ജെൻഡർ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ടു ലിഗംങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാകുകയുള്ളൂ എന്നും ട്രംപ് അധികാരത്തിലെത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു.