യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുകയും ദൈനംദിന ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുന്നത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.
ബൈഡന്റെ ഡപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോയുടെ സുരക്ഷാ ക്ലിയറൻസുകളും ട്രംപ് അസാധുവാക്കിയിട്ടുണ്ട്. ട്രംപിനെതിരായ കേസുകൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷ അനുമതിയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
2021ൽ അധികാരത്തിലേറിയതിനു പിന്നാലെ ട്രംപിനു ലഭിച്ചിരുന്ന ഇന്റലിജൻസ് ബ്രീഫിങ് ബൈഡൻ പിൻവലിച്ചിരുന്നു. ട്രംപിന്റെ ഏറ്റവും പുതിയ പ്രതികാര നടപടിയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.