ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം; യാത്രക്കാരുടെ ജീവന് ഭീഷണി, മിന്നൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതി

ലഹരിമരുന്ന് ഉപയോഗിക്കുന്നവർ വാഹനങ്ങൾ ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണമെന്ന് ഹൈക്കോടതി. ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു.

ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ഷെയിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് നിർദേശങ്ങൾ. പ്രതിയുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് എറണാകുളം റൂറൽ എസ്.പി.യോടും എറണാകുളം ആർ.ടി.ഒ.യോടുമാണ് നിർദേശിച്ചിരിക്കുന്നത്. ലഹരിമരുന്നുപയോഗിച്ചവർ വാഹനങ്ങളോടിച്ചാൽ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവൻ അപകടത്തിലാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും സംസ്ഥാനത്ത് മിന്നൽ പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്. പോലീസ് നടത്തിയ പരിശോധനക്കിടെ ജൂലായ് 21-നാണ് ഷെയിൻ പിടിയിലായത്. ബസ് ഓടിച്ചിരുന്ന ഷെയിനിന്റെ കൈയിൽ നിന്ന് 1.830 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *