വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സംരക്ഷണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. കേരള പൊലീസിന് സംരക്ഷണം ഒരുക്കാൻ സാധിക്കില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്ന് കോടതി നിർദേശിച്ചു. തുറമുഖ നിർമാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്ട്സും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സമരക്കാർ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കരുതെന്ന് കോടതി നിർദേശിച്ചു. പ്രതിഷേധങ്ങൾ സമാധാനപരമായി തുടരാം. നിർമാണം തടസ്സപ്പെടുത്തരുത്. പദ്ധതി പ്രദേശത്തു വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടയരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പദ്ധതിക്കു തടസ്സമുണ്ടാക്കാൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
തുറമുഖ നിർമാണത്തോടുള്ള എതിർപ്പിന്റെ പേരിൽ പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതിന നേരത്തെ നിരീക്ഷിച്ചിരുന്നു. പദ്ധതിയോട് എതിർപ്പുള്ളവർക്ക് ഉചിത ഫോറത്തിൽ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയിൽനിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദാനി പോർട്ട്സും കരാർ കമ്പനിയും കോടതിയെ സമീപിച്ചത്.