നിയമലംഘനം നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതിനാൽ; തൊട്ടാൽ പൊള്ളുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ തുടരുമെന്ന് ഹൈക്കോടതി

തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൈക്കോടതി. പിഎഫ്‌ഐ ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും.  229 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. 

ഹർത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് ഹൈക്കോടതി ചോദിച്ചു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്? ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണ്, തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

നീതിന്യായഭരണസംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നത്. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കുന്നതെന്നും ഹർത്താൽ അക്രമങ്ങളിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം പിഎഫ്‌ഐയിൽ നിന്നും ഈടാക്കുമോ എന്നും കോടതി ചോദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *