അബുദാബി : യുഎഇയില്‍ തൊഴില്‍ കരാര്‍ നിയമം പുതുക്കി. ഇനി മുതൽ തൊഴിൽ കരാറിൽ നിശ്ചിത കാലയളവ് പ്രതിപാദിച്ചിരിക്കണം. ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് ദീര്‍ഘിപ്പിക്കാനും പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്. അതേസമയം കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടില്ല.രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആരോഗ്യകരമായ രീതിയിലാക്കുന്നതിന്റെ ഭാഗമായാണ് നിയമഭേദഗതി. തൊഴില്‍ വിപണിയുടെ വളര്‍ച്ചയും സ്ഥിരതയും ഒപ്പം യുഎഇയുടെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും.
യുഎഇയുടെ അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ സ്ഥിരതയും ആകര്‍ഷണീയതയും ഇതിലൂടെ വര്‍ദ്ധിക്കും. യുഎഇയുടെ ആധുനിക വികസന രീതിയും, നീതിയിലും മനുഷ്യാവകാശങ്ങളോടുള്ള ആദരവിലും മാറ്റങ്ങള്‍ക്ക് മുന്നില്‍ നടക്കുന്നതുമായ മൂല്യങ്ങളും പിന്തുടരുന്നതാണ് ഈ മാറ്റം. യുഎഇയുടെ നിരന്തരമായ പുരോഗതിയും സ്ഥിരതയും മുന്നേറ്റവും ഉറപ്പാക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.